Sunday 13 May 2012

ദൈവവും മാലാഖമാരും ചവിട്ടി കുഴച്ച മണ്ണില്‍


" എന്തെന്തു കഥകളാണ് നീ എനിക്ക് പറഞ്ഞു തന്നത് ?
ദൈവവും മാലാഖമാരും കൂടി മണ്ണ് കുഴച്ചു .
മണ്ണ് കൊണ്ട് കഞ്ഞി വച്ചു.
അവര്‍ അപ്പനും അമ്മയും കളിച്ചു. 
അപ്പോള്‍ മഴ പെയ്തു .
മാലാഖമാര്‍ തുള്ളിച്ചാടി ,
ദൈവവും !
അവരുടെ കാലുകള്‍ പതിഞ്ഞ ഇടം കുഴികളായി.
പതിയാത്തിടം ഉയര്‍ന്നു നിന്നു.
അങ്ങനെ മലകളും താഴ്വരകളും ഉണ്ടായി .
" ഈ താഴ്വരയില്‍ നിന്നുമാണു ഞാന്‍ വരുന്നത് ?"
നീ പറഞ്ഞു .
ഞാന്‍ നോക്കി .
മലകളുടെ മാറില്‍ 
പെയ്തിറങ്ങിയ 
മഴമേഘങ്ങളെ
നിന്നില്‍  ഞാന്‍ കണ്ടു.
കുന്നുകളുടെ കൂമ്പിയ മുലകളില്‍ 
ഉമ്മവെച്ചുമ്മവെച് ഒഴുകിയ 
മഞ്ഞു തുള്ളികളെ 
എനിക്ക് നീ തന്നു .
നിന്റ്റെ കരയില്‍ ഞങ്ങള്‍ കൂട്ടുകൂടി .
കറുത്ത കൂണ്‍ മൊട്ടുകള്‍ പോലെ 
നിന്റ്റെ മാറില്‍ എഴുന്നു നില്‍ക്കുന്ന 
കരിങ്കല്‍ മുലകളില്‍ ,
ഓളങ്ങള്‍ തല്ലി
ചുരത്തിയൊഴുകിയ
മണ്ണിന്റ്റെ  ചുവയുള്ള ,
മണമുള്ള   മുലപ്പാലില്‍ 
എത്രയോ തവണ 
ഞാനെന്റ്റെ ചുണ്ടുകള്‍ ചേര്‍ത്തു .
വേണ്ടുവോളം  ഈമ്പി കുടിച്ചു .
നാവു മധുരിക്കുന്നു .
ഇനിയും എനിക്ക് മധുരിക്കണം .
നിന്ര്രെ മുലക്കണ്ണില്‍ നൊട്ടിനുണയണം.
നിന്റ്റെ   നുരയും പതയും 
എനിക്ക് വേണ്ടി 
പാല്‍ മണത്തോടെ  ചുരത്തണം.
വരട്ടെ ?
നിന്നില്‍ അലിയാന്‍ 
നിന്റ്റെ പൊക്കിള്‍ ചുഴിയില്‍ 
നീ വിരിക്കുന്ന മലരിയില്‍ 
തണുപ്പില്‍ 
എനിക്ക് ലയിക്കണം .
എന്റ്റെ മനസ്സ് തുടിക്കുന്നു .
കൊതിക്കുന്നു .
ഒരു സ്വപ്നം പോലെ  ഞാന്‍ വരും .
ഒരു സന്ധ്യയില്‍ തനിച്
ആരുമറിയാതെ ,
നിനക്ക് വേണ്ടി അലുക്കുകള്‍ നെയ്ത് ഞാന്‍ വരും 
എങ്കിലും 
ഒന്ന് ചോദിക്കാനുണ്ട് ,
എന്തെ നിനക്കിത്ര വാശി?
ഒരു കുട്ടി കൊമ്പനെ പോലെ 
പലപ്പോഴും 
നീ കുറുമ്പ് കാട്ടുന്നു .
എത്ര ജീവിതങ്ങളെയാണ്‌ 
ഇതിനകം നീ മുക്കി കൊന്നത് ?
എത്ര കുടുംബങ്ങളെ  നീ അനാഥമാക്കി ?
ആ അമ്മമാരുടെ കരച്ചില്‍ 
നീ കേട്ടില്ലെ?
എന്തെ നിന്റ്റെ കാതടഞ്ഞുപോയി ?
ഇത്രയൊക്കെ എനിക്ക് ചോദിക്കണമെന്നുണ്ട് .
പക്ഷെ ചോദിച്ചില്ല .
കാരണം 
നിന്നെ ഞാന്‍ അത്യധികം സ്നേഹിച്ചു .
നീ അറിയുമോ ?
കല്ലില്‍ തട്ടി തെന്നുന്ന 
നിന്റ്റെ ഓളങ്ങളില്‍ 
എന്റ്റെ ഹൃദയതുടിപ്പുണ്ട് .
നീയറിയാതെ 
നീ പ്രസവിച്ചു കൂട്ടുന്ന 
നിന്റ്റെ തണുപ്പിനെ ,
ഓരോ തവണയും 
എണ്ണിയെണ്ണി  
ഞാന്‍ പെറുക്കി വച്ചു .
എന്റ്റെ ഹൃദയത്തില്‍ 
മനസ്സില്‍
നിന്റ്റെ നിലവറക്കുഴിയില്‍ മുങ്ങി 
നീ വളര്‍ത്തുന്ന പരല്‍മീനുകളെ 
രാത്രിയുടെ യാമങ്ങളില്‍ 
ഞാന്‍ പിടിച്ചു .
നിന്റ്റെ ഓളങ്ങളില്‍ 
ഞാന്‍ മലര്‍ന്നു കിടന്നു .
നിന്റ്റെ നുരയില്‍ 
ഞാന്‍ മുങ്ങാം കുഴിയിട്ടു.
നീ ചുരത്തിയ 
നിന്റ്റെ നനുത്ത പാതയില്‍ 
നിന്റ്റെ കുളിരില്‍ 
അലിഞ്ഞലിഞ്ഞു 
പലപ്പോഴും ഞാനില്ലാതായി .
അപ്പോഴൊക്കെ 
ഞാന്‍ തനിച്ചായിരുന്നു .
ആരുമെനിക്ക്  കൂട്ടിനില്ലായിരുന്നു .
എന്നിട്ടും 
നീയെന്നെ മുക്കി കൊന്നില്ല .
നിന്റ്റെ തണുപ്പിന്റ്റെ  ആഴങ്ങളിലേയ്ക്ക് 
ക്ലാവ് പിടിച്ച 
നിന്റ്റെ ഇരുണ്ട രഹസ്യങ്ങളിലേയ്ക്ക് 
നീയെന്നെ കൂടി കൊണ്ട് പോയില്ല .
മനസ്സിലാകുന്നു 
നിന്റ്റെ നെഞ്ചില്‍ 
ചിലര്‍ തോട്ട പൊട്ടിക്കുന്നു .
പൊക്കിളില്‍ 
നഞ്ചു കലക്കി 
നിന്റ്റെ സ്വൈര്യം  കെടുത്തുന്നു .
മണല്‍ വാരി 
നിന്റ്റെ മാംസവും മജ്ജയും 
അവര്‍ കവര്‍ന്നെടുത്തു .
പ്ലാസ്റ്റിക് ചാക്കുകളും കുപ്പികളും 
നിന്റ്റെ നേരെ വലിച്ചെറിഞ്ഞു .
നീ മുറിപ്പെട്ടു .
ക്യാന്‍സര്‍ വന്നു  പഴുത്തളിഞ്ഞു 
നിന്റ്റെ കവിള്‍ വികൃത,മായി  .
നിന്നില്‍ നിന്നും 
പഴുപ്പും രക്തവും ഒഴുകി .
നുണ ക്കുഴികള്‍ മാഞ്ഞ്
നിന്റ്റെ ഞരമ്പുകള്‍ നീലിച് 
കെട്ടുപിണഞ്ഞു കിടന്നു .
എന്നിട്ടും നീ പ്രതികരിച്ചില്ല .
ഒട്ടിക്കരിവാളിച്ച വയറുമായി 
ഭൂമിക്ക് മുകളില്‍ 
നീ നിസ്സഹായയായി 
മലര്‍ന്നു കിടന്നു .
ഒരനാഥയെപ്പോലെ
അപ്പോള്‍ 
നിന്റ്റെ കണ്ണുകള്‍ 
ചത്ത മീനിന്റ്റെതായിരുന്നു.
കണ്ടവര്‍ നിന്നെ അറച്ചു.
നിന്നെ പുഛ്ചിച്ചു . 
ദുഃഖം തോന്നി .
ആരും കാണാതെ മാറി നിന്ന്
മുഖം പൊത്തി ഞാന്‍ കരഞ്ഞു .
ചോദിക്കട്ടെ .
ഫാക്ടറി മലിന ജലം നിന്നിലെയ്ക്ക് 
നിന്റ്റെ ആമാശയത്തിലെയ്ക്ക് 
മനുഷ്യന്‍ ഒഴിക്കുന്നതാണോ 
നിന്നെ ചൊടിപ്പിക്കുന്നത്?
അപ്പോഴൊക്കെ 
ഞാന്‍ കണ്ടിട്ടുണ്ട് 
നിന്റ്റെ  വിറകയറിയ 
ഒരുതരം വെറുപ്പാര്‍ന്ന    കുടച്ചില്‍ !
ഏതോ അഴുക്ക് വന്ന്
നിന്നെ തൊട്ടതു പോലെ ,
എന്തിനെയും 
കുലംകുത്തി ഒഴുക്കി 
ജീവനെ വാര്ന്നെടുക്കണമെന്ന
വാശി ,
പ്രതികാരം .
മണല്‍ തിട്ടലുകള്‍ ഇടിച്ചു 
മരങ്ങള്‍ പിഴുത് 
അലറി കൂവി നീ കടന്നു പോകുമ്പോള്‍ 
മുഖത്തു നോക്കാന്‍ ഭയം തോന്നും .
നീ ഭദ്രകാളിയെപ്പോലെ
നാവു നീട്ടും 
നിന്റ്റെ മുഖമാകെ ചുവന്നിരിക്കും .
പത്രപ്രവര്‍ത്തകന്‍   സജി തോമസ്‌ എനിക്കെഴുതി :
" മരണം പുതച് കൊരട്ടിയാര്‍ 
എരുമേലിക്ക് ചുറ്റിനും 
ഒരു കറുത്ത വിഷപാമ്പിനെ പോലെ 
പതുങ്ങി കിടക്കുന്നു ."
എന്റ്റെ പ്രിയപ്പെട്ട കൊരട്ടിയാറേ,
നിന്നെ കുറിച്ചാണ് പറഞ്ഞത് .
കേട്ടപ്പോഴെനിക്ക് വേദനയായി .

മരിച്ച പെണ്‍കുട്ടികളുടെ 
അമ്മമാരുടെ ദുഃഖം നീയറിയണം.
കാണണം .
അവരുടെ നെഞ്ചിലാണ് 
നീ നിന്റ്റെ നഖമിറക്കുന്നത് .
ഒരമ്മയേയും നീയിനി കരയിപ്പിക്കരുത്  
അല്‍പ്പം തണുപ്പല്ലേ
നിന്നില്‍ നിന്നും അവര്‍ക്ക് വേണ്ടൂ ?
അതല്ലെ അവര്‍ ചോദിച്ചുള്ളൂ .
കൊടുക്കണം .
അവര്‍ തണുക്കട്ടെ .
ഉപദേശിക്കാന്‍ ഞാനാളല്ല.
എങ്കിലും 
ഒന്നെനിക്ക് പറയാനുണ്ട്  .
ഇനി ഒരിക്കലും  
നിനക്ക് നിന്റ്റെ ജന്മദേശം
കാണാന്‍ കഴിയില്ല ,
ശാപവാക്കുകളല്ല ;
നീ പറഞ്ഞല്ലോ 
" ദൈവവും മാലാഖമാരും കൂടി 
ചവിട്ടിക്കുഴച്ച മണ്ണില്‍ 
അവിടെ നിന്നുമാണ് 
ഞാന്‍ വരുന്നത് ."
നിനക്കഭിമാനിക്കാം .
അതിനുള്ള ഭാഗ്യം നിനക്കുണ്ടായി .
ഇനിയും 
എന്നും 
പതിവ് പോലെ 
താഴോട്ടൊഴുകുവാനേ
നിനക്ക് കഴിയൂ .
ഒരു നദിയും 
അതിന്റ്റെ ഉത്ഭവസ്ഥാനത്തെയ്ക്ക്
ഉയര്ന്നൊഴുകില്ലെന്ന്‍
നീ മനസ്സിലാക്ക്...
എങ്കിലും നിനക്ക് പിണക്കമില്ല 
നീയെനിക്ക് 
ഞാന്‍ ജനിച്ചതും അറിഞ്ഞതുമായ 
നാള്‍ മുതല്‍ 
നന്മയായിരുന്നു 
മേന്മ    മാത്രമായിരുന്നു .
പറയട്ടെ .
സ്വര്‍ഗ്ഗം പെയ്തിറക്കി
നിന്റ്റെ മടിയിലേയ്ക്ക് ഞാന്‍ വരും  
ആ നെഞ്ചിലേയ്ക്ക് ഞാന്‍ ചേര്‍ന്നിരിക്കും 
നിന്റ്റെ മടിക്കുത്ത് 
എന്നും എന്റ്റെ ഇരിപ്പിടമാകട്ടെ !.


( മണിമല ആറിനെക്കുറിച്ച്... ......2011-12 ല്‍ എഴുതിയത് .
  ശ്രീ ജോര്‍ജ് ജോസഫ്‌ കെ  യുടെ 
  "മറിയമ്മ എന്ന മറിമായ " പുസ്തകത്തില്‍ പ്രസ്ദ്ധീകരിച്ചത് )
  

3 comments:

ajith said...

മറിയമ്മ എന്ന മറിമായത്തില്‍ നിന്ന് നെഞ്ചില്‍ തൊടുന്ന ഒരെഴുത്ത്. ഇത് ഒരു മണിമലയാറിന്റെ മാത്രം വിധിയല്ലല്ലോ. എല്ലാ പുഴകളുടെയും വിധിയല്ലേ.

Manoraj said...

നല്ല എഴുത്ത്

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM........ vaayikkane...........