സര്‍പ്പം മുട്ടയിട്ടിരിക്കുന്ന മാളത്തിനുമപ്പുറത്തു മരങ്ങളുടെ മറവില്‍ ഭ്രാന്തന്‍ ഇരുന്നു .മരങ്ങളില്‍ നിറച്ചും പൂക്കളും പൂക്കളില്‍ നിറയെ തേനും ഉണ്ടായിരുന്നു .തേന്‍ നുകരുന്ന വണ്ടുകള്‍ക്കു വര്‍ണ്ണം കൊടുക്കാത്ത ദൈവത്തെ ഭ്രാന്തന്‍ പഴിച്ചു .
അപ്പോള്‍ ദൂരെ ഒരു സ്ത്രീ ഉറക്കെ കരഞ്ഞു .ദൈവത്തെ വിളിച്ചു ആ സ്ത്രീ നിലവിളിക്കുന്നതും പിന്നെ ശപിച്ച് കൊണ്ട് എന്തെല്ലാമോ വിളിച്ചു പറയുന്നതും ഭ്രാന്തന്‍ കേട്ടു .വിളിച്ചു പറയുന്നതെന്തെന്ന് വീണ്ടും വീണ്ടും ശ്രദ്ധിക്കുമ്പോള്‍ കതിരിട്ട ഗോതമ്പുവയലിന്റ്റെ ഇടയില്‍ കൂടി ഒരു സ്ത്രീ ഓടിപോകുന്നതും ഉയര്‍ത്തി പിടിച്ച കരിങ്കല്ലുമായി ഒരു ചെറുപ്പക്കാരന്‍ അവളെ പിന്തുടരുന്നതും ഭ്രാന്തന്‍ കണ്ടു .ഒരു പക്ഷെ ചെറുപ്പക്കാരന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് , മറ്റൊരു ചെറുപ്പക്കാരനെ സ്ത്രീ സത്കരിച്ചിരിക്കും, ഭാന്തന്‍ കരുതി .തന്റ്റെ ഭാര്യയെ ഞെരിച്ചു കൊന്നത് പോലെ ,ശ്വാസം മുട്ടിച്ചത് പോലെ അവളെ കൊല്ലണമെന്നു ഭാന്തന്‍ വിളിച്ചു പറഞ്ഞു .
ഭ്രാന്തന്‍ ധരിച്ചിരുന്നത് ,നിറം മങ്ങിയതും കീറിയതുമായ കറുത്ത കോട്ടായിരുന്നു. കോട്ടിനുള്ളില്‍
നിറച്ചും വറുത്ത കടലയും കുട്ടികളെ എറിയുന്നതിനുള്ള കല്ലും ഉണ്ടായിരുന്നു .മുമ്പില്‍ ഓടിപ്പോയ സ്ത്രീയെ എങ്ങനെ കൊല്ലേണ്ടുവെന്നു ഭ്രാന്തന്‍ ചിന്തിച്ചു .പിന്നില്‍ കൂടി കടന്നു ചെന്ന് കഴുത്തു പിടിച്ചു ഞെരിച്ചു കൊല്ലുക. അല്ലെങ്കില്‍ പിടിച്ചു നിറുത്തി കഴുത്തറക്കുക.കൊല്ലുന്നതിന്റ്റെ വിവിധവശങ്ങളെപ്പറ്റി ഭ്രാന്തന്‍ ചിന്തിച്ചു .എറിഞ്ഞു കൊല്ലുന്നതും ഭംഗിയെന്ന് കരുതിയ ഭ്രാന്തന്‍ കോട്ടിനുള്ളില്‍ നിന്നും ഘനമുള്ള ഒരു കല്ലെടുത്തു .അപ്പോള്‍ ആ സ്ത്രീ കുട്ടിക്കാട്ടിനുള്ളില്‍ മറഞ്ഞു കഴിഞ്ഞിരുന്നു .പുറകെ ഓടി മറഞ്ഞ ചെറുപ്പക്കാരന്‍ അവളെ കൊന്നിരിക്കും --ഭ്രാന്തന്‍ കരുതി . വേദനയോടെ കൂടി കരയുന്ന സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്നയാള്‍ ചെവിയോര്‍ത്തു .രക്തം പുതു മണ്ണില്‍ പുരളുമ്പോള്‍ ഉയരുന്ന ഗന്ധം ! ഓര്‍ത്തപ്പോള്‍ ഭ്രാന്താണ് ഛര്‍ദ്ദിക്കാന്‍ തോന്നി .
അപ്പോള്‍ ദൂരെ ഇണ ചേര്‍ന്നു നില്‍ക്കുന്ന കറുത്ത പാണ്ടുള്ള പട്ടിയെ എറിയാന്‍ തക്കം നോക്കി നില്‍ക്കുകയായിരുന്ന ചെറുക്കനും അവനു കല്ല് പെറുക്കി കൊടുക്കുന്ന വെളുപ്പു ദീനം പിടിച്ച തെണ്ടിയും അരികത്തുണ്ടായിരുന്നു. ചെറുക്കനെ പോലെ തക്കം നോക്കി കാടിന് വെളിയില്‍ കാത്തിരുന്ന ഭ്രാന്തന്‍ ഉള്ളില്‍ കടന്നു .രക്തത്തില്‍ കുളിച്ചു തല വേര്‍പെട്ടു കിടന്നു പിടയ്ക്കുന്ന സ്ത്രീയുടെ ജഡം കാണണം .ജഡത്തില്‍ ആഞ്ഞെറിയുന്ന പുരുഷന്‍ .ഭ്രാന്തന്‍ ധൈര്യം വരുത്തി .പിന്നെ ശബ്ദം ഉണ്ടാക്കാതെ ഒരു വള്ളിയില്‍ പിടിച്ചു കൊണ്ട് അകത്തേയ്ക്ക് നോക്കി .അസ്തമിക്കുന്ന സൂര്യന്റ്റെ വെളിച്ചത്തില്‍ ഭിത്തിയില്‍ സ്ത്രീയുടെ നിഴല്‍ പുരുഷന്റ്റെ നിഴലിനോട് കൂടി ചേര്‍ന്നു .
ഭ്രാന്തന്റ്റെ കണ്ണുകളടഞ്ഞു .
( മാതൃ ഭൂമി വിഷുപതിപ്പ്----13-04-1969-- ല്‍ പ്രസ്ദ്ധീകരിച്ചത് ) .
5 comments:
ഈ കഥയെപറ്റി കേട്ടിരുന്നു.വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
ഒരു സംശയം....ഒളിച്ചിരുന്ന ഒരു എഴുത്തുകാരന്‍ ആണോ നിങ്ങള്‍ ?? അനിയത്തിയുടെ പേരില്‍ കഥകള്‍ എഴുതിയ..????
നന്ദി- ചാര്‍വാകന്‍
അക്ഷി- താങ്കള്‍ ശ്രീ .ജോര്‍ജ് ജോസഫ് കെ . എഴുതിയ 'മറിയമ്മ എന്ന മറിമായ '
വായിച്ചു നോക്കൂ ..
ഞാന്‍ വായിച്ചിരുന്നു അതാ ഒരു സംശയം ആയത്.
നന്നായിരിക്കുന്നൂ...കേട്ടൊ
Post a Comment